Ads 468x60px

''ഇന്‍റെ മക്കള് പട്ടിണി കെടക്കുമ്പം .. ഇന്‍ക്ക് ചോറ് എറങ്ങൂല ..''

എന്നോട് പൊറുക്കണം .... പറ്റിപ്പോയീ ....
__________________________________
കാലത്ത് ചായ കുടീം കഴിഞ്ഞ് 
വരാന്തയിലിരുന്ന് പത്രം വായിക്കുന്ന നേരത്താണ് 
ഗേറ്റിനു മുന്നില്‍ മീന്‍കാരന്‍റെ കൊട്ടവണ്ടി വന്നു നിന്നത്.

' മീന്‍ - മീനേയ്‌ .... കൂയ്‌ .... മീന്‍ ... മീന്‍ ... 
എന്ന അവന്‍റെ സ്ഥിരം വിളിച്ചു കൂവലിനോപ്പം 
കയ്യില്‍ കൊണ്ട് നടക്കുന്ന ഹോണും ഞെക്കുന്നുണ്ട് . 
ആ ശബ്ദം മതി പരസരവാസികള്‍ക്കൊക്കെ മീന്‍വണ്ടി 
വന്നെന്ന അറിയിപ്പ് കിട്ടാന്‍ . 

കൈയ്യില്‍ നിവര്‍ത്തിപ്പിടിച്ച പത്രം മടക്കി വെച്ച് 
കസേരയില്‍ നിന്നും ഒരിത്തിരി വലത്തോട്ടു ചാഞ്ഞ് 
ഉമ്മറത്തെ തുറന്നിട്ട ജനല്‍പ്പാളിയിലൂടെ എത്തിനോക്കി 
ഞാനും അടുക്കളയിലേക്ക് വിളിച്ച് പറഞ്ഞു.... 

' ... ന്നാ .....നോക്കേ .... ദാ ...മീന്‍ വണ്ടി . വന്ന് വാങ്ങിക്കോ ... '

കേട്ടയുടനെ സ്ഥിരമായി മീന്‍ വാങ്ങാനുപയോഗിക്കുന്ന 
ആ പ്ലാസ്റ്റിക്‌ കൂടയുമായി അവള്‍ വന്ന് , മുറ്റത്തേക്കിറങ്ങി ഗെയിറ്റിന്നരിലേക്ക് പോയി. 
ഒന്ന് മടിച്ചാണെങ്കിലും ഞാനും പിറകെ ചെന്നു. 

വണ്ടിയില്‍ ആവോലി യുണ്ട്. 
ഒരു ചെറിയ ബക്കറ്റില്‍ അല്‍പം വെള്ളച്ചെമ്മീനും 
കണ്ണ് ചുവന്ന് ചീഞ്ഞ് കുടല് പുറത്തേക്ക് തുറിച്ച കുറേ മത്തിയും.

എല്ലാം ഐസില്‍ കുളിച്ചതാണ്. 
എന്നാലും അങ്ങാടി വരെ പയി മീന്‍ വാങ്ങി വരാനുള്ള മടി 
ഈ വണ്ടി വീട്ടിനു മുന്നില്‍ വരുന്നത് കൊണ്ട് പുറത്തു കാട്ടാതെ രക്ഷപ്പെടാം. മാത്രമല്ലാ ... ആള്‍ക്കൂട്ടത്തില്‍ പോയി നിന്ന് ... 
വിലപേശി നാണം കെടേതും ഇല്ലല്ലോ !

അയല്‍പക്കത്തെ സമീറയും നൂര്‍ജഹാനും ലതയും 
സീനയുമൊക്കെ പാത്രവുമായി ആദ്യമേ കൊട്ടവണ്ടിക്ക് 
ചുറ്റും എത്തിയിട്ടുണ്ട്.
റോസി യും ഷീബയും സബീനയുമൊക്കെ എത്തുന്നേയുള്ളൂ.
ദീപ്തിയും സഫിയയും ഷൈനിയും മീന്‍കാരന്‍റെ പക്കലുള്ള 
പ്ലാസ്റ്റിക് കവറുകളില്‍ അവര്‍ക്കാവശ്യമുള്ള മീന്‍ വാങ്ങി - 
തിരിച്ച് അവരുടെ വീട്ടിലേക്ക് പോവുന്നുണ്ട്.

എല്ലാരും വാങ്ങി. ഇനി അവളുടെതാണ് ഊഴം . 
അതായത് ... ഞങ്ങളുടെ.

' ന്താ വേണ്ടീ... ? വേഗം പറയിം . കുറച്ച് ചെമ്മീനാക്കട്ടെ .. ? ' - മീന്‍ കാരനാണ്.

' ന്താ വെല ? '

' ഇരുന്നൂറ്റയ്മ്പുര്‍പ്യ ... '

' ആകോലിയോ ? '

' നൂറ്റയ്മ്പത് .. '

അവളുടെ മുഖത്തേക്കൊന്നു ഒളികണ്ണിട്ടു നോക്കി. 
നോട്ടം ചെമ്മീനിലാണ്.

' അതൊന്നും വേണ്ട. തല്‍ക്കാലം ഒരു ... 
ഇരുപത് ഉര്‍പ്പ്യെക്ക് മത്തി കൊടുത്താളാ .. '
എന്നും പറഞ്ഞ് പോക്കറ്റില്‍ നിന്നും കാശും എടുത്ത് കൊടുത്ത് ഞാന്‍ വീണ്ടും വരാന്തയില്‍ വന്നിരുന്ന് പത്രം നിവര്‍ത്തി. 
.....................
പത്രം അരിച്ചു പെറുക്കി ... കസേരയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ നേരം അവള്‍ വാതിക്കല്‍ വന്ന് ചോദിച്ചു :

' ... നോക്കിം.... വേറെ കൂട്ടാനൊന്നും ഇല്യാ.... 
കോഴി മുട്ട പൊരിച്ചാ മതിയോ .. ?" 

' നിങ്ങക്ക് വേണെങ്കി പൊരിച്ചോളിന്‍ . 
എനിക്കൊരു കല്യാണത്തിന് പോവാനുണ്ട് ...'
......................
സമയം പതിനൊന്നര . 
കല്യാണപ്പന്തലില്‍ എത്തേണ്ട താമസം ! ട്രേയില്‍ നിരത്തിയ 
നല്ല നിറമുള്ള തണുത്ത മധുരപാനീയവുമായി 
ഏതോ കുട്ടികള്‍ എന്‍റെ മുന്നില്‍ വന്നു . 
അതില്‍നിന്നും ഒരു ഗ്ലാസെടുത്തു ചുണ്ടോട് ചേര്‍ത്ത് കസേരകളിലൊന്നില്‍ ഇരുന്നപ്പഴേക്കും വീഡിയോക്കാരുടെ 
ലെന്‍സ് എന്നെ ഫോക്കസ്‌ ചെയ്യുന്നതറിഞ്ഞു. 

കൃത്രിമ ഗൌരവം വരുത്തി ... 
ആരും കാണാത്ത മട്ടില്‍ നാവു കൊണ്ട് ചുണ്ടൊന്നൂടെ നനച്ച് - 
ചുവപ്പ് രാശി തോന്നിക്കാന്‍ കീഴ്ച്ചുണ്ടൊന്നു കടിച്ച്... 
ഒന്നൂടെ ഇളകിയിരുന്നു . 

കല്യാണ സീ ഡി യില്‍ തന്നെക്കാണാന്‍ മോശമാവരുതല്ലോ ... ! 
.......................
ഭക്ഷണപ്പന്തലില്‍ ... നിരത്തിവെച്ച വിഭവങ്ങള്‍ ! 

കബ്സയും ഫ്രൈഡ്‌ റൈസും വേറെ വേറെ. 
കാട പൊരിച്ചതും ചില്ലീ ചിക്കനും ചെമ്മീന്‍ പൊള്ളിച്ചതും 
ബീഫ്‌ വരട്ടിയതും കെങ്കേമം . 
അതും പോരാഞ്ഞ് ... തളികയില്‍ കൂമ്പാരമാക്കിയ വെജിറ്റബിള്‍ ബിരിയാണി വേറെയും. 
ഉച്ച - ഒരു മണി കഴിഞ്ഞ സമയം . 
ഫുള്‍ശാപ്പാട് അടിച്ചു കേറ്റാന്‍ പറ്റിയ നല്ല നേരം. 
നല്ല വിശപ്പും തോന്നുന്നുണ്ട്. 

മൂക്കറ്റം തട്ടി ഞാന്‍ ! ഹല്ല പിന്നെ... !

കൈ കഴുകി മുറ്റത്തേക്ക് കേറുന്ന വഴിയില്‍ അതാ 
നിരത്തി വെച്ച ഫ്രൂട്ടുകള്‍ !
ആപ്പിള്‍ മുന്തിരി കൈതച്ചക്ക ഓറഞ്ച് ചെറി എന്നുവേണ്ട ... 
പലതരം ഫ്രൂട്സ് ! 
കെട്ടിത്തൂക്കിയ പഴക്കുലകള്‍ വേറെയും. അതും പോരാഞ്ഞ് 
വലിയ ബോക്സുകളില്‍ പലതരം ഐസ്ക്രീമുകളും !
തൊട്ടപ്പുറത്ത് ഒരു മേശയില്‍ ശര്‍ക്കരയിട്ടു കുറുന്നനെ കാച്ചിയ 
ഇഞ്ചിയും ഏലക്കായും പൊടിച്ചു ചേര്‍ത്ത 
ഒരു പ്രത്യേക തരം കാപ്പി.

പ്രയാസപ്പെട്ടാണെങ്കിലും ഒരു പാട് കഴിച്ചു അതൊക്കെ. 

എല്ലാം കഴിഞ്ഞ് - പോരാന്‍ നേരത്തേ യാത്ര പറച്ചിലോടൊപ്പം കല്യാണം ബഹു ജോറായതിനു വീട്ടുകാരനോട് 
നന്ദിയും പറഞ്ഞ് .... കല്യാണവീട്ടില്‍ നിന്നും ഇറങ്ങി .
.................... 
സമയം ഒന്നേ മുക്കാലായി . 
ഉമ്മറത്ത് ആരെയും കണ്ടില്ല. 
കോളിംഗ് ബെല്ലടിച്ചു. 
നനഞ്ഞ മാക്സി എളിയില്‍ കുത്തി അവള്‍ വന്ന് വാതില്‍ തുറന്നു.

കണ്ടാലറിയാം , അവള്‍ വസ്ത്രങ്ങള്‍ അലക്കുകയായിരുന്നു എന്ന് തോന്നുന്നു. മേലാകെ നനഞ്ഞിട്ടുണ്ട്.

വാതില്‍ തുറന്ന പാടേ ...
' പൈപ്പ് തുറന്നിട്ടിരിക്കുകയാണ്. ഇപ്പം വരാം ... ' എന്നും പറഞ്ഞ് അവള്‍ വീണ്ടും അടുക്കള വഴി പുറത്തേക്കോടി.

ഞാന്‍ സാവധാനം നടന്ന് അടുക്കള വാതില്‍ക്കലെത്തി . 

അവിടെ - കാലിളകിയ രണ്ടു പലകകള്‍ നിലത്തിട്ടിരുന്ന് 
എന്‍റെ ഇളയ മക്കള്‍ രണ്ടാളും ചോറ് തിന്നുകയാണ്. 
കാമ്പ് ഉടഞ്ഞ ഒരു കഷ്ണം മത്തിയുണ്ട് ഒരാളുടെ പ്ലെയിറ്റില്‍ . 
ചാറില്‍ കുഴച്ച ഇത്തിരി ചോറും ! 

എന്‍റെ മോള് ... 
അവള്‍ മീന്‍ കഷണം മുള്ളടക്കം ചവച്ച് തിന്നുകയാണ്. 

വാതില്‍ക്കല്‍ വന്ന് നില്‍ക്കുന്ന തന്നെക്കണ്ടതും ...

' ഉപ്പച്ചി കല്യാണത്തിന് പോയിര് ന്നോ ... !? ' - 
രണ്ടു പേരുടേയും ചോദ്യം ഒരുമിച്ചായിരുന്നു.

' ങാ .... ' - 
തന്‍റെ ശബ്ദം ഒന്ന് പതറിയോ ... താനറിയാതെ... !

' ... എന്നിട്ട് ... ഇപ്പാക്ക് ബിര്യേനി കിട്ട്യോ ! ?' - മോളാണ് .

' ങാ ... _____ കിട്ടി ...' - മനസ്സ്‌ പൊള്ളുന്നു.

' .. ഇപ്പ പള്ള നറച്ചും ബെയ്ച്ചോ ... ? ! ' - 
ഇളയവനാണ്. 
അതും ചോദിച്ച് നിഷ്കളങ്കമായി 
അവന്‍ തന്നെ നോക്കി ചിരിക്കുന്നു.

.... ന്റെ മക്കളേ ...... 

ഒന്ന് പൊട്ടിക്കരയാനാണ് ആ ചോദ്യത്തിന് ഉത്തരമായി തനിക്ക് തോന്നിയത്. അല്ലെങ്കി .. 
ഞാന്‍ ചങ്ക് പൊട്ടി മരിച്ചു പോവും... 
അത്രയ്ക്കുണ്ട് സങ്കടം.

അലക്കലും ചിക്കലും കഴിഞ്ഞ് അവള്‍ വന്നു.

ഇടറിയ ശബ്ദം പാടുപെട്ട് മറച്ചു ഞാന്‍ ചോദിച്ചു.

'' നിനക്കൊരു കോഴിമുട്ട പൊരിച്ച് കൊടുക്കായിരുന്നില്ലേ 
അവര്‍ക്ക് ? നീയല്ലേ രാവിലെ പറഞ്ഞിരുന്നു 
ഓംലെറ്റ് ഉണ്ടാക്കണമെന്ന് !? "

'' അതിന് ... ഇങ്ങള് ഇല്യല്ലോ ചോറിന് ഇന്ന് ... ! 
അപ്പൊ ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് അത് വേണ്ടാന്ന് വെച്ചു '' 

' നീ ചോറ് തിന്നീലേ ... ? '

'' ... ഇല്യ . അവന്‍ വരട്ടെ ... നിങ്ങളെ മൂത്ത മോന്‍ ...''

' ... ഊം... അതെന്താ ... ! അവനെവിടെപ്പോയി ..?! '

'' ... അത് ... ചോറിന് കൂട്ടാനൊന്നും ഇല്യാത്തതോണ്ട് ... 
അവന്‍ എന്നോട് ദേഷ്യപ്പെട്ട് പെണങ്ങി പ്പോയതാ.... 
വരും ... കുറച്ചു കഴിഞ്ഞാല് ... വെശക്കുമ്പോ ... '' .

കണ്ണില് ഇരുട്ട് കയറുന്ന പോലെ തോന്നുന്നു. 
ഭൂമി കീഴ്മേല്‍ മറിയുന്ന പോലെ ! 
എങ്ങനെയൊക്കെയോ ഒരു വിധം അവളോട്‌ ചോദിച്ചു വീണ്ടും....

' അതിന് ... നീയെന്തിനാ പട്ടിണി കിടക്കുന്നത് ? 
നിനക്ക് ചോറ് വിളമ്പി തിന്നൂടെ .. ?!'

'' ഇന്‍റെ മക്കള് പട്ടിണി കെടക്കുമ്പം .. ഇന്‍ക്ക് ചോറ് എറങ്ങൂല ..''

ആ കാല്‍ക്കല്‍ വീണ് 
ഒന്ന് പൊട്ടിക്കരയാന്‍ തോന്നിപ്പോയി ആ നിമിഷം ! 

കണ്ണില്‍ തുളുമ്പി വന്ന കണ്ണീര്‍ തുള്ളികള്‍ 
അവള്‍ കാണാതിരിക്കാന്‍ പാടുപെട്ട് ... 
ബെഡ് റൂം നോക്കി മെല്ലെ കോണിപ്പടികള്‍ കയറാന്‍ 
തുടങ്ങിയതാണ് ഞാന്‍ ...
അന്നേരമതാ ... 
അവള്‍ പിറകില്‍ നിന്നും വിളിച്ചു ചോദിക്കുന്നു എന്നോട്...

" നോക്കീം .... കല്യാണപ്പെരേന്ന് ഇങ്ങള് ചോറ് ബെയ്ച്ചിട്ടുണ്ടാവൂല ശെരിക്കും.. വെശപ്പ് ണ്ടാവും... 
ഇങ്ങക്ക് കുറച്ച് ചോറ് വിളമ്പിത്തരട്ടേ ... ? കൂട്ടാനൊന്നും ല്യാ ... 
ആ മത്തി ... ചാറു വെച്ചതേ ഉള്ളൂ.. 
അതാണെങ്കി വല്ലാതെ ചീഞ്ഞതാണ് ... വേണമെങ്കി ... 
ഒരു ആംപ്ലെയിറ്റ് ണ്ടാക്കിത്തരാം ... കുറച്ച് നേരം മതി ... 
പെട്ടെന്നാവും ....''

എന്താണ് ഞാന്‍ അവളോട്‌ പറയേണ്ടത് എന്നറിയാതെ 
എന്‍റെ തടി തളര്‍ന്നു പോയി. എന്‍റെ മുഖത്തും നോക്കി 
മറുപടിക്ക് കാത്തു നില്‍ക്കുന്ന അവളുടെ ശ്രദ്ധ തിരിച്ചത് 
അടുക്കളയില്‍ നിന്നും എന്‍റെ മോളുടെ ചോദ്യമാണ്...

' .. മ്മാ ... ഇന്ക്ക് കൊറച്ചൂടിം ചോറ് മാണം ... '

" ... ഇനി ... ഇക്കാക്ക വരട്ടെ .. 
ഓന്‍ വന്ന് ബെയ്ച്ചിട്ട് ബാക്കി ണ്ടെങ്കി തരണ്ട് .." 

ദൈവമേ ... ഞാനിത്ര കണ്ണീച്ചോര ഇല്ലാത്തവനായല്ലോ ... ! 
എന്‍റെ മക്കള്... എന്‍റെ ഭാര്യ ... ! 
ഇവരെ ഇവിടെ ഈ കോലത്തില്‍ ഇട്ടിട്ടാണോ ഞാനൊറ്റയ്ക്ക് പോയി.... ആ കണ്ട വിഭവങ്ങളൊക്കെ .... !? 

ഇത്ര കല്ലായിപ്പോയോ എന്‍റെ മനസ്സ് ?
അവളയും എന്‍റെ മക്കളെയും ഇവിടെ ഈ അരപ്പട്ടിണിക്കിട്ടിട്ടാണോ ഞാന്‍ കല്യാണം കൂടാന്‍ പോയത് ?.... ഛെ .... 

' മാപ്പ് ... എന്‍റെ കരളിന്‍റെ കഷണങ്ങളായ എന്‍റെ പോന്നു മക്കളേ .. 
മാപ്പ്... ഈ ഉപ്പാനോട് നിങ്ങള്‍ പൊറുക്കണം ... 
നിങ്ങളുടെ ഉമ്മാന്‍റെ മുഖത്ത് നോക്കാനുള്ള .... 
നിങ്ങളുടെ പുഞ്ചിരിക്കുന്ന പൂ പോലുള്ള ആ നിഷ്കളങ്ക മുഖത്ത് നോക്കാനുള്ള ത്രാണിയില്ല ഈ ദുഷ്ടനായ - വിവരം കെട്ട ഉപ്പാക്ക് .

പറ്റിപ്പോയി എന്നില്‍ ഈ അബദ്ധം.... 
ഈ ഉപ്പാനോട് പൊറുക്കണം ..

കണ്ണുകള്‍ സജലങ്ങളായി .... 
ബെഡ്ഡില്‍ കമഴ്ന്നു കിടന്ന് തലയണയില്‍ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു ഞാന്‍ ... ! 
പൊട്ടിപ്പൊട്ടി മനസ്സ് വിങ്ങിക്കരഞ്ഞു ഞാന്‍ ... 
മതി വരുവോളം...

ചോറ് തിന്ന് കൈ കഴുകി വന്ന് എന്നെ കെട്ടിപ്പിടിച്ച 
എന്‍റെ മക്കളുടെ പരസ്പരമുള്ള സംസാരം കേട്ടാണ് 
ചിന്തയില്‍ നിന്നും ഉണര്‍ന്നത്...

" ഹായീ.. ഈ ഇപ്പാനെ നല്ലോണം ബിരിയേനി മണക്ക് ണ് ണ്ട്.. ല്ലേം !'

********* ............... ******** ................... 
പ്രിയപ്പെട്ടവരേ ... നിങ്ങള്‍ ഇത് വായിച്ചെങ്കില്‍ ... ഇതിലെ " ഞാന്‍ " എന്ന കഥാപാത്രം ഇത് വായിക്കുന്ന നിങ്ങള്‍ ഓരോരുത്തരുമാ..........

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR