മുത്ത് നബി(സ)യെ അതിരറ്റ് സ്നേഹിച്ചവരായിരുന്നു നമ്മുടെ പൂര്‍വ്വികന്മാര്‍.
ഹന്നാനുബ്നു മസ്ഊദും ഭാര്യയും ബസ്വറയില്‍ നിന്ന് മദീന ലക്ഷ്യമാക്കി നീങ്ങി. പ്രവാചക നഗരിയുടെ അരികിലെത്തിയപ്പോള്‍ ഹന്നാന്‍ ഭാര്യയോട് പറഞ്ഞു: "നീ ഇവിടെ നില്‍ക്ക് ഞാന്‍ കാര്യങ്ങളെല്ലാം അന്വേഷിച്ചു വരാം". അല്‍പം നടന്നതെയുല്ളൂ. വഴിയരികില്‍ ഒരു വൃദ്ധന്‍ നില്‍ക്കുന്നു. അയാള്‍ കരയുകയാണല്ലോ. എന്തു പറ്റി?
എന്തോ ആവട്ടെ വഴിയന്വേഷിക്കാം. "എവിടെയാണ് മുഹമ്മദിന്‍റെ കൊട്ടാരവും പരിവാരങ്ങളും?" ചോദ്യം കേട്ടതും അദ്ദേഹത്തിന്‍റെ കരച്ചില്‍ ഉച്ചത്തിലായി. മുഖം കൈകള്‍ കൊണ്ട് പൊത്തിപ്പിടിച്ച് അദ്ദേഹം വിങ്ങിപ്പൊട്ടി. "നിങ്ങളെവിടുന്നാണ്? ആരാണ്?" പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.
"ഞാന്‍ അങ്ങ് ദൂരെ ഇറാഖിലെ ബസ്വറയില്‍ നിന്ന് വരികയാണ്. ഇവിടെ ഒരു പ്രവാചകന്‍ വന്നിട്ടുണ്ടെന്നറിഞ്ഞു. എനിക്കദ്ദേഹത്തെ കാണണം. വിശ്വസിക്കണം" അദ്ദേഹം പറഞ്ഞൊപ്പിച്ചു.
"കൂട്ടുകാരാ നിങ്ങള്‍ കാണാന്‍ കൊതിച്ച പ്രവാചകന്‍ വഫാതായിട്ട് ഏഴു നാള്‍ പിന്നിട്ടിരിക്കുന്നു." ദുരന്ത വാര്‍ത്ത അറിഞ്ഞതും ഹന്നാന്‍ ബോധ രഹിതനായി നിലംപതിച്ചു. അല്‍പ സമയത്തിനു ശേഷം ഇരു നയനങ്ങളും തുറന്ന് അയാള്‍ ചുറ്റുപാടും വീക്ഷിച്ചു. വിവരം പറഞ്ഞയാള്‍ ചാരത്ത് തന്നെയുണ്ട്. നബിയുടെ പ്രിയ ശിഷ്യന്‍ അനസ്(റ) ആയിരുന്നു അത്. "എവിടെയാണ് റസൂലിന്‍റെ ഭവനം? എനിക്കവിടെയെത്തണം" ഒരു കൊച്ചു കുട്ടിയെ പോലെ അയാള്‍ ശാട്യം പിടിച്ചു.
പള്ളിക്കകത്ത് സര്‍വ്വരും തേങ്ങിക്കരയുകയാണ്. പ്രവാചകരുടെ നിയോഗം അവര്‍ക്ക് സഹിക്കാവുന്നതിലപ്പുറമാണ്. "സഹോദരന്മാരേ, മുത്ത് നബിയുടെ കുടുംബത്തില്‍ നിന്ന്‍ എനിക്ക് ആരെയെങ്കിലും കാണിച്ചു തരുമോ?" ആരും തന്നെ പരിഗണിക്കുന്നില്ലെന്ന് തോന്നിയപ്പോള്‍ അയാള്‍ അല്‍പം സ്വരം ഉയര്‍ത്തി ചോദിച്ചു.
"ഇതാ ഈ ചന്ദ്രശോഭയുള്ള കൌമാരക്കാരനെ കണ്ടില്ലേ? ഇത് അവിടുത്തെ പൗത്രന്‍ ഹസന്‍(റ) ആണ്". അബൂബക്കര്‍(റ) ആണ് മറുപടി പറഞ്ഞത്. മുത്ത് നബിയുടെ പേരമകനായ ഹസ്സനെ ഓടിച്ചെന്നു ആലിംഗനം ചെയ്തു. ഇരുകരങ്ങളും ചുംബിച്ചു. അവരെ ആശ്ലേഷിച്ചു ഏറെ സമയം പൊട്ടിക്കരഞ്ഞു.
"മുത്ത് നബിയുടെ തിരുശേഷിപ്പുകള്‍ വല്ലതുമുണ്ടോ മകനെ?" ഹന്നാന്‍ ചോദിച്ചു. "അവിടുന്ന് പതിവായി ഉപയോഗിക്കുന്ന വസ്ത്രം ഉണ്ട്'. എങ്കില്‍ അതെടുത്തു കൊണ്ടുവരൂ അബൂബക്കര്‍(റ) പറഞ്ഞു. ഹസന്‍(റ) വീട് ലക്ഷ്യമാക്കി നടന്നു. അകത്ത് ഫാത്തിമ(റ) ദു:ഖമടക്കാനാകാതെ കണ്ണീര്‍ പൊഴിച്ച് കൊണ്ടിരിക്കുകയാണ്. സങ്കടത്തോടെ മഹതി വസ്ത്രമെടുത്തു നല്‍കി.
മസ്ജിദുന്നബവിയില്‍ ആ തിരുശേഷിപ്പ് വെച്ചപ്പോള്‍ സര്‍വ്വരും സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടി. ഹന്നാന്‍ ആ വിശുദ്ധ ഖമീസ് പിടിച്ചു കരയാന്‍ തുടങ്ങി. "ആശിഖീങ്ങളുടെ അഭയ കേന്ത്രമായ തിരുദൂതരേ, ഞാന്‍ അങ്ങയെ വിശ്വസിക്കുന്നു. അങ്ങില്ലാത്ത ജീവിതം ഇനി എനിക്കവിശ്യമില്ല. എന്‍റെ ആത്മാവിനെയും നിന്‍റെ സവിധത്തിലേക്ക് കൊണ്ട് പോകണേ നാഥാ" വ്യസനം സഹിക്കാനാവാതെ ഹന്നാന്‍ തളര്‍ന്നു വീണു. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്.
ഭര്‍ത്താവിനെ കാണാതായപ്പോള്‍ ഹന്നാന്‍റെ ഭാര്യയും പള്ളിയുടെ നേരെ നീങ്ങി. അവര്‍ കാര്യമന്വേഷിച്ചു. ബസ്രയില്‍ നിന്ന് വന്ന വ്യക്തി ഇസ്‌ലാം ആശ്ലേഷിച്ച ശേഷം മരണമടഞ്ഞ വാര്‍ത്ത ആരോ പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു "അതെന്‍റെ ഭര്‍ത്താവാണ്. "പടച്ചവനേ, ഞാന്‍ കേട്ടതല്ലാം സത്യമാണെങ്കില്‍ ഭര്‍ത്താവിന്‍റെ പാതയില്‍ നീ എന്നെയും വഴിനടത്തനെ"
പ്രാര്‍ത്ഥന പൂര്‍ത്തീകരിച്ചതെയുള്ളൂ അവരും നിലംപതിച്ചു. ഫാത്വിമ ബീവിയുടെ നേതൃത്ത്വത്തില്‍ ഒരുകൂട്ടം സ്ത്രീകള്‍ അവരുടെ മരണാന്തര ചടങ്ങുകളെല്ലാം നിര്‍വഹിച്ചു. അങ്ങനെ മുത്ത് നബിയുടെ സാമീപ്യം കൊതിച്ച ആ രണ്ട് ആശിഖീങ്ങളും ആഖിറം പുല്‍കി.
ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്......