Ads 468x60px

അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇസ്ലാമിലേക്ക്.. ഡോ. മീന, കോഴിക്കോട്

ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്റെ രണ്ട് തലമുറ മുമ്പുള്ളവര്‍ പാലക്കാട്ടായിരുന്നു. ഒരു ജ്യേഷ്ഠത്തിയടക്കം ഞങ്ങള്‍ രണ്ട് മക്കളാണുള്ളത്. അമ്പലത്തില്‍പോക്കും മറ്റു ആചാരാനുഷ്ഠാനങ്ങളും കൊണ്ടുനടക്കുന്ന കുടുംബത്തില്‍ ഞാനും ആ സംസ്‌കാരത്തില്‍ വളര്‍ന്നുവന്നു.

സ്‌കൂള്‍ പഠനകാലത്ത് ഇതര മതങ്ങളെക്കുറിച്ച് എനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ല. എന്‍ട്രന്‍സ് കിട്ടി മെഡിക്കല്‍ കോളേജില്‍ വന്നതിനുശേഷമാണ് ഇന്ത്യയില്‍ പ്രധാനപ്പെട്ട ചില മതങ്ങള്‍ ഉണ്ടെന്നും അവയ്ക്ക് വ്യത്യസ്ത വിശ്വാസ- ആചാരാനുഷ്ഠാനങ്ങള്‍ ഉണ്ടെന്നും ഞാന്‍ തിരിച്ചറിയുന്നത്. എന്താണ് ജീവിതലക്ഷ്യം, വ്യത്യസ്ത മതങ്ങളില്‍ അതിനെക്കുറിച്ച് എന്ത് പറയുന്നു എന്നറിയാനുള്ള താല്‍പര്യം മൂന്നാംവര്‍ഷ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ് എന്നില്‍ വളര്‍ന്നത്. ആദ്യം ഭഗവദ്ഗീത പഠിക്കാന്‍ തീരുമാനിച്ചു. അതിനുവേണ്ടി ഗീതാക്ലാസില്‍ പോകാന്‍ തുടങ്ങി. കുറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാണ് പഠനം തുടങ്ങിയത്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ ചോദ്യങ്ങളല്ലാതെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാന വര്‍ഷത്തിലെത്തിയപ്പോള്‍ 'കണ്‍ഫ്യൂഷന്‍' അതിന്റെ പാരമ്യതയിലെത്തി. മുസ്‌ലിം സുഹൃത്തുക്കള്‍ പറഞ്ഞുതരാറുണ്ടായിരുന്ന കാര്യങ്ങള്‍ അവഗണിച്ചിരുന്ന ഞാന്‍ അവരെന്ത് പറയുന്നു എന്ന് കേട്ടുതുടങ്ങി. ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഒരുപാട് കാര്യങ്ങള്‍ എനിക്ക് ആകര്‍ഷകമായിത്തോന്നി. അതോടെ ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിച്ചു തുടങ്ങി. മറ്റു തത്ത്വശാസ്ത്രങ്ങളുമായി ഇസ്‌ലാമിനെ തട്ടിച്ചുനോക്കി ചെറിയൊരു പഠനം നടത്തി. ഇങ്ങനെയുള്ള അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ഒടുവില്‍ ഞാന്‍ ഇസ്ലാം ആശ്ലേഷിക്കുകയായിരുന്നു. അതിന്റെ മാസ്മരിക വലയത്തില്‍ ഞാന്‍ അകപ്പെട്ടിരുന്നു. അതിന്റെ അഭാവത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥ!

ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ദൈവാനുഗ്രഹത്താല്‍ പ്രതീക്ഷിച്ചതുപോലുള്ള പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ഇസ്‌ലാമിലേക്ക് കടന്നുവരുന്ന പലരും നേരിടുന്ന പരീക്ഷണങ്ങള്‍ നോക്കുമ്പോള്‍ എനിക്ക് ഒന്നുംതന്നെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എടുത്ത് പറയാവുന്ന ഒരു കാര്യം എന്താണെന്നുവെച്ചാല്‍, എന്റെ അച്ഛനും അമ്മയും ഇപ്പോഴും വല്ലാതെ വേദനിക്കുന്നുവെന്നതാണ്. ഇസ്‌ലാമിനെക്കുറിച്ച് യാതൊന്നും കേള്‍ക്കാന്‍ അവര്‍ തയാറാകുന്നില്ല.

ഇസ്‌ലാമില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത് ഏകദൈവ വിശ്വാസം ആണ്. അല്ലാഹു ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതിന് ഒരു ലക്ഷ്യമുണ്ട്; വൃഥാസൃഷ്ടിച്ചതല്ല. മനുഷ്യജീവിതത്തിനും ഒരു ലക്ഷ്യമുണ്ട്. അതെന്തെന്ന് ഇസ്‌ലാം കൃത്യമായി വരച്ചുകാട്ടുന്നു. മനുഷ്യജീവിതത്തെ ആസകലം ചൂഴ്ന്നുനില്‍ക്കുന്ന നിയമനിര്‍ദേശങ്ങളും പ്രായോഗികമായ കര്‍മമാര്‍ഗങ്ങളും വിവരിക്കുന്ന മറ്റേതൊരു തത്ത്വശാസ്ത്രമാണ് ഈ ലോകത്തുള്ളത്? ആര്‍ക്കും ഏതാശയവും ഉത്തമമെന്ന് പറയാന്‍ കഴിയും. എന്നാല്‍ തെളിയിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇസ്‌ലാം ദൈവികമതമാണ്; അതുകൊണ്ടുതന്നെ അതിന്റെ ആശയാദര്‍ശങ്ങള്‍ ഉദാത്തവും അന്യൂനവുമാണ്.

മുഹമ്മദ്‌ നബിയുടെ ജീവിതവും എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഉത്തമമായ സ്വഭാവത്തിന്റെ ഉടമ എന്നാണ് അദ്ദേഹത്തെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. മുഹമ്മദ് നബിയെ യുക്തിവാദികളും മറ്റും പല രീതിയില്‍ വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍ പെട്ടിടുണ്ട്. നബിയുടെ ബഹുഭാര്യത്വമാണ് എല്ലാവരും ഉന്നയിക്കുന്ന ഒരാരോപണം. അദ്ദേഹം എന്തിനാണ് ഒന്നിലധികം വിവാഹം കഴിച്ചത് എന്നത് വിശദമായി പഠിച്ചുകഴിഞ്ഞാല്‍ ദൈവത്തിന്റെ ദൃഷ്ടാന്തമാണ് നമുക്കതില്‍ വെളിവാകുക. ഓരോ ഭാര്യയുടെയും കാര്യം എടുത്തുനോക്കിയാല്‍ എന്തിനുവേണ്ടിയാണ് ഓരോ വിവാഹവും നടന്നതെന്ന് ബോധ്യമാകും. വിമര്‍ശിക്കാന്‍വേണ്ടി വിമര്‍ശിക്കുകയാണ് പലരും ചെയ്യുന്നത്. യാതൊരുവിധ അനീതിയും കാണിക്കാതെ എല്ലാ ഭാര്യമാരോടും തുല്യനീതി പുലര്‍ത്തിയാണ് നബില ജീവിച്ചതെന്നതും മിക്ക ഭാര്യമാരും വിധവകളും പലരും വൃദ്ധകളുമായിരുന്നുവെന്നതും വിമര്‍ശകര്‍ കാണാതെ പോകുന്ന വസ്തുതകളാണ്. ജീവിതത്തിന്റെ സര്‍വമേഖലകളിലും അദ്ദേഹം മാതൃകായോഗ്യനാണ്.

ഇന്ത്യയിലെ ഇസ്‌ലാം വിമര്‍ശകര്‍ സമീപകാലത്ത് ഉന്നയിച്ച പല ആവശ്യങ്ങളും അതീവകൗതുകകരമാണ്. വിശുദ്ധ ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ എടുത്തുകളയണമെന്നായിരുന്നു ചില കേന്ദ്രങ്ങളില്‍നിന്നുള്ള മുറവിളി. ഓരോ മതക്കാരും തങ്ങള്‍ക്കിഷ്ടമള്ള കാര്യങ്ങളേ ഖുര്‍ആനില്‍ വരാന്‍ പാടുള്ളൂ എന്ന് ശഠിച്ചാല്‍ അത് അംഗീകരിച്ചുകൊടുക്കാന്‍ മുസ്‌ലിംകള്‍ക്കാവില്ല. മനുഷ്യര്‍ക്ക് ദീര്‍ഘദൃഷ്ടി കുറയും. അവര്‍ക്ക് ചുരുങ്ങിയ പരിധിക്കുള്ളില്‍നിന്നേ ചിന്തിക്കാന്‍ കഴിയൂ. അവനവന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഇന്ന സൂക്തം നീക്കണം; അധ്യായം നീക്കണം എന്ന് പറയുന്നത് സങ്കുചിതത്വമാണ്. യുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില സൂക്തങ്ങള്‍ നീക്കം ചെയ്താല്‍ സാമുദായിക സൗഹാര്‍ദം ഉണ്ടാകും; പ്രസ്തുത സൂക്തങ്ങളാണ് സൗഹാര്‍ദം തകര്‍ക്കുന്നത്, എന്നൊക്കെയാണ് അവര്‍ പറയുന്നത്. ഇസ്‌ലാം എന്താണെന്നും ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ആദര്‍ശമെന്താണെന്നും മനസ്സിലാക്കാത്തതുകൊണ്ടോ, മനസ്സിലാക്കിയിട്ടും സ്വാര്‍ഥതാല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍വേണ്ടിയോ ആണ് ഇത്തരം ആവശ്യങ്ങള്‍ അവര്‍ മുന്നോട്ടുവെക്കുന്നത്. യഥാര്‍ത്ഥത്തില്‍ തമ്മില്‍ കലഹിച്ച് ജീവിക്കാന്‍ ഖുര്‍ആന്‍ പറയുന്നില്ല. എല്ലാവരുടെയും സമാധാനപൂര്‍ണമായ ജീവിതമാണ് അത് വിഭാവന ചെയ്യുന്നത്.

ഇസ്‌ലാമില്‍ സ്ത്രീസ്വാതന്ത്ര്യമില്ല എന്നാണ് മറ്റു ചില വിമര്‍ശകര്‍ പറയുന്നത്. ഇസ്‌ലാം ആശ്ലേഷിച്ച സ്ത്രീ എന്ന നിലയില്‍ ഈ വിമര്‍ശനം അടിസ്ഥാനരഹിതമാണെന്ന് എനിക്ക് പറയാന്‍ കഴിയും. ഇസ്‌ലാം അനുസരിച്ചുതന്നെയാണ് ഒരു കുടുംബവും സമൂഹവും ജീവിക്കുന്നതെങ്കില്‍ ആ വ്യവസ്ഥിതിയില്‍ സ്ത്രീക്ക് അവള്‍ അര്‍ഹിക്കുന്ന സ്വാതന്ത്ര്യം എന്തായാലും ഉണ്ടാകും. മറ്റു മതഗ്രന്ഥങ്ങള്‍ സ്ത്രീക്ക് നല്‍കുന്നതിനെക്കാള്‍ സ്ഥാനം ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്നുണ്ട്. അതറിയാതെ, ഇന്നത്തെ സാമൂഹിക വ്യവസ്ഥ പരിഗണിച്ചിട്ടാണ് പലരും ഇസ്‌ലാമിനെ കുറ്റപ്പെടുത്തുന്നത്. കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസരംഗത്തും മറ്റും മറ്റുള്ളവരെ അപേക്ഷിച്ച് പിന്നോക്കമാണെന്നത് സത്യമാണ്. അതിന് കാരണം ഇസ്‌ലാമല്ല. വിജ്ഞാന സമ്പാദനം പുരുഷനും സ്ത്രീക്കും ബാധ്യതയായി നിശ്ചയിച്ച മതമാണ് ഇസ്‌ലാം. പുതിയ തലമുറയില്‍ ആശാവഹമായ മാറ്റമുണ്ടായിക്കൊണ്ടിരുന്നുവെന്നതും നാം കാണേണ്ടതുണ്ട്.

പാശ്ചാത്യ വനിതയെപ്പോലെ വീടും കുടുംബവും ഉത്തരവാദിത്തങ്ങളുമൊക്കെ വലിച്ചെറിഞ്ഞ് ഇറങ്ങിത്തിരിക്കേണ്ടവളല്ല മുസ്‌ലിം സ്ത്രീ. അവള്‍ക്ക് അവളുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. അതിനെക്കുറിച്ച് ദൈവസന്നിധിയില്‍ അവള്‍ ചോദിക്കപ്പെടും. സ്ത്രീക്ക് ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം നിഷേധിക്കുന്നില്ല. അത് തന്റെ പ്രാഥമിക ദൗത്യം ഒഴിവാക്കിക്കൊണ്ടാകരുത് എന്നുമാത്രം.  ഇസ്‌ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നല്‍കുകയും ആ സ്വാതന്ത്ര്യം എങ്ങനെയൊക്കെ ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞുതരികയും ചെയ്തിട്ടുണ്ട്.

ഹിന്ദുസ്ത്രീകളും പുറത്തിറങ്ങുകയും ജോലി ചെയ്യുകയും ചെയ്യാന്‍ തുടങ്ങിയിട്ട് കൂടുതല്‍ കാലമൊന്നുമായിട്ടില്ല. കൂടുതല്‍ സുഖസൗകര്യങ്ങളോടെ ജീവിക്കാനും ഭര്‍ത്താവിന്റെ ജോലിഭാരം കുറക്കാനുമാണ് പലരും ജോലിക്ക് പോകുന്നത്. അതിനൊക്കെ അവളെ ഉപയോഗിക്കുകയും അതേസമയം വീട്ടുകാര്യങ്ങളില്‍ അവളോട് സഹകരിക്കാതിരിക്കുകയും അവളെ കുറ്റം പറയുകയും ചെയ്യുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട.് സ്ത്രീ ഇതൊക്കെ സഹിക്കുകയും ചെയ്യും!

ചെറുപ്പംമുതല്‍തന്നെ, സ്ത്രീ അവളുടെ അവകാശങ്ങള്‍ മനസ്സിലാക്കണമെന്ന് തോന്നിയിട്ടുള്ളയാളാണ് ഞാന്‍. പക്ഷേ, അവകാശം എന്താണ്, ബാധ്യത എന്താണ് എന്നൊന്നും കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ദൈവികമായ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ അവ മനസ്സിലാക്കാന്‍ കഴിയൂ. ഇസ്‌ലാം അവ കൃത്യമായി വിവരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുന്ന ഒരു മുസ്‌ലിം സ്ത്രീ, അവള്‍ ഏത് രാജ്യക്കാരിയാണെങ്കിലും മാതൃകാവനിതയായിരിക്കും.

ഈയിടെ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഇസ്‌ലാമിക് ഫെമിനിസത്തെക്കുറിച്ചു ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. സ്ത്രീയുടെ അവകാശ സംരക്ഷണത്തിനുവേണ്ടി നിലവില്‍വന്ന പ്രസ്ഥാനമാണ് 'ഫെമിനിസ്റ്റിക് മൂവ്‌മെന്റ്'. അതിന്റെയൊരു അതിരുകടന്ന രൂപമാണ് സ്ത്രീ-പുരുഷ സമത്വവാദം. സ്ത്രീയുടെ കടമകള്‍ മറന്നുകൊണ്ട് അവകാശങ്ങള്‍ക്കുവേണ്ടി മാത്രം വാദിക്കുക, പുരുഷന്റെകൂടെ എല്ലാ കാര്യങ്ങളിലും ഇടപെടുക, ഇത് വഴിപിഴച്ച വാദമാണ്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും നന്നല്ല. ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന അവകാശങ്ങളും അവളോട് അനുസരിക്കാന്‍ പറയുന്ന ധാര്‍മിക മൂല്യങ്ങളും വലിച്ചെറിഞ്ഞ് പാശ്ചാത്യ വനിതകളെപ്പോലെ ജീവിക്കാന്‍ 'ഇസ്‌ലാമിക് ഫെമിനിസ'മെന്ന മൂടുപടമണിഞ്ഞുവന്നവര്‍ പറഞ്ഞാല്‍ അതില്‍ വഞ്ചിതരാകുന്നവരല്ല കേരളത്തിലെ മുസ്‌ലിം വനിതകള്‍.

ഇസ്‌ലാം നല്‍കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീകള്‍ അതിനുവേണ്ടി ശബ്ദിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കി അക്കാര്യങ്ങള്‍ ഉത്തരവാദപ്പെട്ടവരെ ബോധ്യപ്പെടുത്തി, നല്ല നിലക്കുതന്നെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ അവള്‍ ചോദിച്ചുവാങ്ങണം; ഒരു കാരണവശാലും ബാധ്യതകള്‍ മറന്നുകൊണ്ടായിരിക്കരുത് ഇത്.

മുസ്‌ലിം സ്ത്രീയുടെ വസ്ത്രധാരണരീതിയെപ്പറ്റി എനിക്ക് പല തെറ്റിദ്ധാരണളും ഉണ്ടായിരുന്നു. എന്തിനാണ് ഇവരിങ്ങനെ മൂടിപ്പുതച്ച് നടക്കുന്നത്! പഠിപ്പില്ല, സംസ്‌കാരമില്ല എന്നൊക്കെ മുസ്‌ലിം സ്ത്രീകളെ കാണുമ്പോള്‍, വിദ്യാര്‍ഥിനിയായ എനിക്ക് തോന്നിയിരുന്നു. ഇസ്‌ലാമിനെ മനസ്സിലാക്കിയപ്പേള്‍ എന്റെ ധാരണകള്‍ തിരുത്തേണ്ടിവന്നു. ശരിയും തെറ്റും മനുഷ്യര്‍ തീരുമാനിക്കാന്‍ പറ്റിയ കാര്യങ്ങളല്ല. അതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് കൊടുത്താല്‍ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയേയുള്ളൂ. ഒരുവന്റെ ശരി അപരന് തെറ്റായി തോന്നിയേക്കാം. അതുകൊണ്ടുതന്നെ ദൈവം എല്ലാ വിഷയങ്ങളിലും മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി. മുസ്‌ലിം സ്ത്രീ എങ്ങനെ വസ്ത്രം ധരിക്കണമെന്നത് ദൈവത്തിന്റെ വിധിയാണ്. സ്ത്രീയുടെ സൗന്ദര്യം ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും വ്യക്തിയുടെയും നന്മക്കല്ലാതെ തിന്മക്ക് ഒരിക്കലും ഇസ്‌ലാമിക വേഷവിധാനം കാരണമാകുന്നില്ല.

സ്ത്രീ തന്റെ ശരീരത്തിന്റെ മുക്കാല്‍ഭാഗവും പ്രദര്‍ശിപ്പിച്ച് നടന്നാല്‍ അത് സ്വാതന്ത്ര്യം.  മറച്ചുനടന്നാല്‍ അത് അടിമത്തവും! നാശത്തിലേക്ക് തള്ളിവിടുന്ന നഗ്‌നതാപ്രദര്‍ശനത്തിലാണോ സ്വാതന്ത്ര്യം കുടികൊള്ളുന്നത്? തലമറച്ച് നടന്നാല്‍ ഭയങ്കര ചൂടായിരിക്കില്ലേ എന്നാണ് ചില സുഹൃത്തുക്കള്‍ ചോദിക്കുന്നത്. ശരിയാണ്. അല്‍പസ്വല്‍പം പ്രയാസമൊക്കെയുണ്ടാകും. ദൈവപ്രീതിക്കുവേണ്ടി അതൊക്കെ സഹിക്കാന്‍ കഴിയണം; അതിനാണ് പ്രതിഫലമുള്ളത്. ഇസ്‌ലാമിക വസ്ത്രധാരണംകൊണ്ട് ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവുമാണുണ്ടാകുന്നത്. കയ്യോ കാലോ അനക്കിയാല്‍ നഗ്‌നത വെളിവാകില്ല. നിഴലടിക്കുന്ന, ശരീരത്തോട് ഒട്ടിനില്‍ക്കുന്ന വസ്ത്രം ധരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടേതായ കാരണംകൊണ്ട് ആരും നമ്മെ ദുഷ്ടചിന്തയോടെ നോക്കുകയില്ല.

ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ കൂടി ഇവിടെ പങ്കുവെക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു. പ്രബോധനം എങ്ങനെ ചെയ്യണമെന്ന് നബില കൃത്യമായി പഠിപ്പിച്ചുതന്നിട്ടുണ്ട്. ആ മാര്‍ഗംതന്നെ നമ്മളും പിന്തുടരണം. കാരണം അല്ലാഹുവില്‍നിന്നുള്ള ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവാചകന്‍ പ്രബോധനം ചെയ്തത്. ക്രിസ്ത്യന്‍ മിഷനറിമാരെപോലെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ പട്ടില്‍പൊതിഞ്ഞ് ആശയപ്രചാരണം നിര്‍വഹിക്കുന്നതിന് ഇസ്‌ലാമില്‍ സാധുതയില്ല. അവനവന്റെ കഴിവില്‍പെട്ടിടത്തോളം മറ്റുള്ളവരെ സഹായിക്കല്‍മുസ്‌ലിമിന്റ ബാധ്യതയാണ്. അതില്‍ സംശയമില്ല. അനാഥകളോട്, അഗതികളോട്, കുടുംബങ്ങളോട്, അയല്‍ക്കാരോട്..... ഇങ്ങനെ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുവാനും സഹായം ആവശ്യമുള്ളവരെ സഹായിക്കാനുമൊക്കെ ഇസ്‌ലാം ആവശ്യപ്പെടുന്നു. നിത്യജീവിതത്തിന്റെ ഭാഗമാണിതൊക്കെ. എന്നാല്‍പ്രബോധനം വേറൊരു ബാധ്യതയാണ്. ഇസ്‌ലാമിന്റെ സന്ദേശം നമുക്ക് കഴിയുന്ന നിലയ്ക്ക് മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ -പ്രത്യേകിച്ച് നാം അടുത്ത് പെരുമാറുന്നവര്‍ക്ക്- നമുക്ക് കടമയുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിനിടക്ക് അവസരങ്ങള്‍ കിട്ടിയാല്‍ പ്രബോധനം നടത്താം. എന്നാല്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിലേക്കുള്ള ക്ഷണമല്ല. അത് സല്‍കര്‍മമാണുതാനും. സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തി സാഹചര്യം മാറ്റിയെടുത്തിട്ടേ പ്രബോധനം ചെയ്യാവൂ എന്ന നിയമമൊന്നും ആരും ചമയ്‌ക്കേണ്ടതില്ല.

ഏകദൈവ വിശ്വാസത്തിലേക്കുള്ള ക്ഷണമാണ് ഏറ്റവും മുഖ്യമായത്. അത് ചെയ്യാതെയുള്ള സല്‍കര്‍മങ്ങള്‍ക്ക് ദഅ്‌വത്തിന്റെ പ്രതിഫലം ലഭിക്കില്ല. സ്രഷ്ടാവിനെ മാത്രം ആരാധിക്കേണ്ടതിന്റെ പ്രാധാന്യവും പരലോകത്തിന്റെ ആവശ്യകതയും മനസ്സിലാക്കിക്കൊടുക്കാനുള്ള ഭൂമികയായി പ്രവാചകന്‍ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടില്ല. സമൂഹത്തിന്റെ കണ്ണില്‍ സ്വന്തം മുഖം നന്നാക്കുവാന്‍ സല്‍കര്‍മങ്ങള്‍ ചെയ്യുക എന്നത് അര്‍ഥശൂന്യമാണ്; അത് ചെയ്യുന്നത് വ്യക്തികളോ സംഘടനകളോ ആണെങ്കിലും ശരി. ലോകമാന്യത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ചെറിയനിലയ്ക്കുള്ള, ദൈവത്തില്‍ പങ്കുചേര്‍ക്കലായാണ് പ്രവാചകന്‍ പഠിപ്പിച്ചത്.

മതപരിവര്‍ത്തനം നിരോധിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഈയിടെ കേട്ടു. തികച്ചും രാഷ്ട്രീയ താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍. ദലിതുകളെപ്പോലുള്ളവരെ കൂട്ടമായി മതംമാറ്റുന്നതും ഭൗതികവിഭവങ്ങള്‍ നല്‍കിക്കൊണ്ടും ഭീഷണിപ്പെടുത്തിയും മറ്റും മതം മാറ്റുന്നതും തടയാനാണ് നിര്‍ബന്ധ മതപരിവര്‍ത്തന ബില്‍ കൊണ്ടുവരുന്നതെന്നാണ് അതിന്റെ അനുകൂലികള്‍ പറയുന്നത്. എന്നാല്‍ ലക്ഷ്യം സ്വമേധയായുള്ള മതപരിവര്‍ത്തനത്തെപ്പോലും നിരോധിക്കുക എന്നതാണ്.

ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള മതംമാറ്റംകൊണ്ട് നൈമിഷികമായ ഗുണമേ കിട്ടൂ. ഇത് ജീവിതത്തെപ്പറ്റി കൃത്യമായ ലക്ഷ്യമുള്ളവര്‍ക്കറിയാം. മതവും മതപരിവര്‍ത്തനവും വിഷയമാക്കിത്തീര്‍ത്ത് വോട്ടുകള്‍ ഏകോപിപ്പിക്കുക എന്നതാണ് മതപരിവര്‍ത്തന വിരോധികള്‍ ലക്ഷ്യമാക്കുന്നത്.

ഏതു മതത്തിലും വിശ്വസിക്കാനും അതിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും അത് പ്രബോധനം ചെയ്യാനുമുള്ള മൗലികാവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. ഈ അവകാശത്തെ ചോദ്യം ചെയ്യുകയാണ് സത്യത്തില്‍ ഇക്കൂട്ടര്‍ ചെയ്യുന്നത്. അംബേദ്കറിനെപ്പോലുള്ള നല്ലനിലയ്ക്ക് ചിന്തിക്കുന്ന ഏതാനും നേതാക്കള്‍ എഴുതിയുണ്ടാക്കിയ ഈ നിയമങ്ങള്‍ തിരുത്തിക്കുറിക്കാനും ഇന്ത്യയെ ഒരു ഹിന്ദുരാജ്യമാക്കുവാനുമുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. അക്കൂട്ടര്‍ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ അതും സംഭവിച്ചേക്കാം.

നിര്‍ബന്ധിക്കലും പ്രലോഭിപ്പിക്കലും വഴിയുള്ള മതപരിവര്‍ത്തനമേ നിരോധിക്കൂ എന്ന് പറയുന്നതില്‍ കെണിയുണ്ട്. എന്തിനെയും പ്രലോഭനമായും നിര്‍ബന്ധിതമായും വ്യാഖ്യാനിക്കാന്‍ കഴിഞ്ഞേക്കും. മാറിവന്നവന് ചിലപ്പോള്‍ പുനരധിവാസ സൗകര്യമോ മറ്റോ ചെയ്തുകൊടുക്കേണ്ടിവരും. അതു ചെയ്തു കൊടുത്തവനെയും മതം മാറിയവനെയും ജയിലിലാക്കാനും കഴിഞ്ഞേക്കും. ഈ നിയമനിര്‍മാതാക്കള്‍ക്ക് കൂടി ഇസ്‌ലാമിന്റെ സത്യസന്ദേശം എത്തിച്ചുകൊടുത്ത് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് മുസ്‌ലിം സമൂഹം ഇത്തരുണത്തില്‍ സന്നദ്ധമാകേണ്ടത്.

ഇസ്‌ലാമെന്ന് പറഞ്ഞാല്‍ തീവ്രവാദവും മുസ്‌ലിം എന്നുപറഞ്ഞാല്‍ തീവ്രവാദിയുമാണെന്ന ധാരണയും പ്രചാരണവും ബലപ്പെട്ടുവരികയാണിന്ന്. വാസ്തവത്തില്‍ ഇസ്‌ലാം മിതവാദത്തിന്റെ മതമാണ്. ആരാധനാകാര്യങ്ങളില്‍പോലും തീവ്രത പാടില്ലെന്നാണ് പ്രവാചകന്‍  പഠിപ്പിച്ചത്. എന്നും രാത്രി ഉറങ്ങാതെ നമസ്‌കരിക്കുമെന്നും എന്നുമെന്നും നോമ്പെടുക്കുമെന്നും വിവാഹജീവിതം ദൈവാരാധനക്ക് വിഘാതമായതിനാല്‍ അതില്‍നിന്നും അകന്നുനില്‍ക്കുമെന്നും പറഞ്ഞവരെ ശക്തമായ ഭാഷയില്‍ പ്രവാചകന്‍ താക്കീതുചെയ്തത് ഇതിന് തെളിവാണ്.

സ്വഭവനങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെടുകയും വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുകയും ചെയ്യുമ്പോഴേ ആയുധമെടുക്കുവാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. അങ്ങനെയുള്ള യുദ്ധത്തില്‍പോലും പാലിക്കേണ്ടുന്ന ഒരുപാട് നിയമങ്ങളുണ്ട്. ഫലവൃക്ഷങ്ങള്‍ മുറിക്കരുത്, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കരുത് തുടങ്ങിയ നിരവധി നിയമങ്ങള്‍.

യുദ്ധത്തിന് അനുമതി നല്‍കാത്ത ഏത് മതമാണുള്ളത്? രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും അടിത്തറ തന്നെ യുദ്ധമാണ്; നീതി നടപ്പിലാക്കാനുള്ള, അല്ലെങ്കില്‍ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള യുദ്ധങ്ങള്‍. യുദ്ധം നിരോധിക്കപ്പെട്ട ലോകത്ത് സമാധാനവുമുണ്ടാകില്ല. കാരണം, എല്ലാവരും നിയമത്തിന് വിധേയമാകുവാന്‍ തയാറല്ല; കുറെപേര്‍ വിധേയരാകും, കുറെപേര്‍ വിസമ്മതിക്കും. അവിടെ ബലപ്രയോഗം ആവശ്യമായിവരും. അന്യായമായി ഒരു മനുഷ്യജീവനെയും അപഹരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ട തീവ്രവാദികള്‍ ആ വഴിക്കുതിരിഞ്ഞത് കടുത്ത അവകാശനിഷേധത്തിന്റെ ഫലമായാണെന്ന് കണ്ടെത്താന്‍ പ്രയാസമില്ല. എന്നാല്‍ നിരപരാധികളെ കൊന്നൊടുക്കുന്ന രീതി ആരുതന്നെ സ്വീകരിച്ചാലും നീതികരിക്കാനാവില്ല. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത സംഭവം; അതിനുപിന്നില്‍ ആരാണെങ്കിലും ആ ഭീകരാക്രമണത്തെ ഇസ്‌ലാമികമായി ന്യായീകരിക്കാനാവില്ല. ആ വിമാനങ്ങളിലുണ്ടായിരുന്ന യാത്രക്കാരുടെ അപ്പോഴത്തെ മനോനില ചിന്തിക്കാന്‍പോലും കഴിയുന്നില്ല. മുസ്‌ലിം നാമധാരികള്‍ ചെയ്യുന്ന അക്രമത്തെയും മറ്റുള്ളവര്‍ ചെയ്യുന്ന ആക്രമണങ്ങളെയും ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ക്കുന്ന മാധ്യമങ്ങളാണ് ഇസ്‌ലാമെന്നു പറഞ്ഞാല്‍ തീവ്രവാദമാണെന്ന ധാരണ പരത്തുന്നത്.

അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് തീവ്രവാദം നിലനിര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് ലോകപോലീസ് ചമയണമെങ്കില്‍ ലോകത്തെവിടെയെങ്കിലും പ്രശ്‌നം വേണം. അവരുടെ ആയുധങ്ങള്‍ ചെലവാകാന്‍ യുദ്ധംവേണം. അതിനുള്ള സാഹചര്യം അവര്‍ തന്നെ ഒരുക്കേണ്ടിയുംവരും. അതാണ് അഫ്ഘാനിലും ഇറാഖിലുമൊക്കെ ഇന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ മുതലാളിത്ത താല്‍പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഇസ്‌ലാമിനെ ഏതായാലും അവര്‍ക്കൊന്ന് പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും വേണം. അത് അവരുടെ അജണ്ടയില്‍പെട്ടതാണ്. ഫലസ്തീന്‍പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ക്ക് കഴിയും. പക്ഷേ, പരിഹരിക്കാതിരിക്കാനാണ് അവന്‍ ശ്രമിക്കുന്നത്.

ഇസ്‌ലാമെന്ന് പറഞ്ഞാല്‍ കലഹമാണെന്ന ധാരണയില്‍ അതിനുവേണ്ടി ജീവിക്കുന്നവരോട് അതു തെറ്റാണെന്ന് പറയാന്‍ മുസ്‌ലിംകള്‍ തന്നെ ഒറ്റക്കെട്ടായി ഒരുങ്ങണം. അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ പ്രായോഗികമായി സംഘടിക്കുക; സമാധാനപരമായി നേടിയെടുക്കാന്‍ സമരം ചെയ്യുക. സാധാരണക്കാരായ നിരപരാധികളെ കൊന്നൊടുക്കുന്നത് ആരാണെങ്കിലും അത് തികച്ചും അപലപനീയമാണ്. ലോക മുസ്‌ലിം പണ്ഡിതന്മാര്‍ മുന്‍പന്തിയില്‍ നിന്ന് അതിനെ എതിര്‍ക്കണം. ഭൗതിക താല്‍പര്യങ്ങള്‍ക്കുവേണ്ടി അതിനെ പിന്തുണക്കരുത്.

അമുസ്‌ലിംകളോട് എനിക്ക് പറയാനുള്ളത് ഇതാണ്: നമ്മള്‍ എപ്പോള്‍ മരിക്കുമെന്നറിയില്ല. അതിനുമുമ്പായി ജീവിതലക്ഷ്യം എന്തെന്ന് ചിന്തിക്കുക. അത് കണ്ടെത്താനുള്ള വഴികള്‍ അന്വേഷിക്കുക. മുന്‍ധാരണകള്‍ മാറ്റിനിര്‍ത്തി തുറന്ന മനസ്സോടെ ഇസ്‌ലാമിനെപ്പറ്റി പഠിക്കാന്‍ മുതിരുക. സ്വതന്ത്രമായി ചിന്തിക്കുക.

ദൈവവിശ്വാസികളല്ലെങ്കില്‍, ദൈവമുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുക; അതിന് ഖുര്‍ആന്‍ നിങ്ങളെ സഹായിക്കും. തുറന്ന മനസ്സോടെ പഠിക്കാന്‍ തയാറായാല്‍ ഖുര്‍ആന്‍ നിരത്തുന്ന തെളിവുകള്‍ നിങ്ങളെ തൃപ്തരാക്കും. ദൈവത്തെ കണ്ടെത്തിയാല്‍ ജീവിതത്തിന് ലക്ഷ്യബോധം കൈവരും. മുസ്‌ലിം വായനക്കാരോട് ആത്മാര്‍ഥമായി അപേക്ഷിക്കുകയാണ്; നിങ്ങള്‍ ഖുര്‍ആനും സുന്നത്തും പഠിക്കുക. ജീവിതത്തില്‍ പകര്‍ത്തുക, കഴിവിന്റെ പരമാവധി ഭയഭക്തിയോടെ ജീവിക്കുക. അറിഞ്ഞകാര്യം അറിയാത്തവര്‍ക്ക് എത്തിക്കുക. സാമൂഹികമായി മുസ്‌ലിംകള്‍ക്ക് ഒരുപാട് മുന്നേറാനുണ്ട്. അതിനുവേണ്ടി പരിശ്രമിക്കുക. സ്ത്രീകള്‍ അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുക. അത് വകവെച്ചുകൊടുക്കാന്‍ സമൂഹം അമാന്തം കാണിക്കരുത്. എല്ലാവരും ബാധ്യതകള്‍ നിറവേറ്റുക; മരണം പിടികൂടുന്നതിനുമുമ്പായി.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR