ഫാസിസ്റ്റ് ശക്തികള്‍ക്ക് പൊതുവായൊരു രീതിയുണ്ട് . അവരൊരു ശത്രുവിനെ സ്വയം പ്രഖ്യാപിക്കും , അണികളുടെ മുന്നില്‍ ആ ശത്രു ഇല്ലായ്മ ചെയ്യപ്പെടേണ്ടതാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും . അതിനു ഇല്ലാകഥകള്‍ കൂട്ട് പിടിക്കും , മിത്തുകള്‍ സൃഷ്ടിക്കപ്പെടും . ഫാസിസ്റ്റ് നേതാക്കളുടെ തുടരെ തുടരെയുള്ള വികാരപരമായ ഇടപെടലുകളും വിദ്വേഷം ജനിപ്പിക്കുന്ന ആഹ്വാനങ്ങളും ശത്രുവായി മുന്നില്‍ നിര്‍ത്തപ്പെട്ട ,കക്ഷിയോട് അണികള്‍ക്ക് വെറുപ്പും അസഹിഷ്ണുത വര്‍ദ്ധിച്ചു അവരെ ഒരു ഉന്മാദാവസ്ഥയില്‍ കൊണ്ടെത്തിക്കുന്നു . ഇന്ത്യയിലെ മുസ്ലിംകളോട് ഹൈന്ദവ ഫാസിസ്റ്റ് കക്ഷികള്‍ അനുവര്‍ത്തിക്കുന്ന ഈ രീതിയോട് ഏറെ സാമ്യം ഉണ്ട് , ശൈഖുനാ കാന്തപുരം ഉസ്താദിനോടും അനുയായികളോടും ചേളാരി കേന്ദ്രമായുള്ള സമസ്ത വിഭാഗക്കാരുടെ പ്രവര്‍ത്തന രീതി .
ഭാഗ്യമോ - നിര്‍ഭാഗ്യമോ എന്തോ ആവട്ടെ, കേരളത്തിലെ സുന്നി സമൂഹം രണ്ടു വിഭാഗമായി പ്രവര്‍ത്തികേണ്ട ഒരു അവസ്ഥ സംജാതമായി . സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും , രാഷ്ട്രീയത്തിനു അടിമപ്പെട്ടും നിലവിലെ സമസ്തയിലെ ചിലരുടെ പ്രവര്‍ത്തന രീതിയില്‍ വിയോജിപ്പ് ഉണ്ടായതിന്റെ പേരില്‍, അന്നത്തെ സമസ്തയുടെ ഉപാധ്യക്ഷനായ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി തങ്ങളുടെ നേതൃത്വത്തില്‍ ആറുപേര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോരുകയും സമസ്ത പുനസംഘടിപ്പിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1989 കാലങ്ങളില്‍ നടന്ന ഈ പിളര്‍പ്പ് കാരണമായി സുന്നി സമൂഹം മൊത്തത്തില്‍ തന്നെ ഒരു പാട് വേദനകള്‍ അനുഭവിക്കേണ്ടി വന്നെങ്കിലും , കേരളീയ സുന്നി സമൂഹത്തിന്റെ നവോഥാന കാലമാണ് പിന്നീട് ഉണ്ടായത് എന്ന് ഏതു ചരിത്രാന്വേഷിക്കും തിരിച്ചറിയാന്‍ കഴിയുന്ന കാര്യമാണ് . വിദ്യാഭ്യാസ പരമായും സാംസ്കാരികമായും സുന്നികള്‍ക്ക് ഏറെ വളരാനും സ്വയം പര്യാപ്തത നേടാനും കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ ഉണ്ടായ നവജാഗരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു . യാഥാസ്ഥിതികന്‍ എന്നും ഖുറാഫി എന്നും മുദ്രകുത്തി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നെല്പ്പു കൂടി ആയിരുന്നു അത് . സമസ്ത എന്ന ആധികാരിക സുന്നി സംഘ ശക്തി നിലവില്‍ ഉണ്ടായിരുന്നെങ്കിലും , മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ തിണ്ണ ബലത്തില്‍ , സുന്നി പണ്ഡിതര്‍ പിറകിലോട്ട് തള്ള പ്പെട്ട കാലം , സമുദായ പാര്‍ട്ടിയുടെ രാഷ്ട്രീയ പിന്‍ബലത്തില്‍ സുന്നീ സമൂഹത്തിലേക്ക് അള്ളിക്കയറിയ വഹാബീ പ്രസ്ഥാനം ,അത് സുന്നീ സമൂഹത്തെ മുച്ചൂടും ബാധിച്ചു കൊണ്ടിരുന്നു , സുന്നീ പള്ളികള്‍ കയ്യേറ പ്പെട്ടു , വഖഫ് സ്വത്തുക്കള്‍ അന്യാധീനമായി , സ്കൂള്‍ പാഠപുസ്തകങ്ങള്‍ വരെ വഹാബി വല്ക്കരിക്കപ്പെട്ടു .
തന്റെ ഞരമ്പിലൂടെ ഓടുന്ന അവസാന തുള്ളി രക്തവും സുന്നി ക്കെതിരെ പ്രയോഗിക്കും എന്ന് പ്രഖ്യാപിച്ച സീതി ഹാജി യുടെയും ഔക്കാദര്‍ കുട്ടി നഹയുടെയും മൊക്കെ ഒത്തു തീര്‍പ്പ് വ്യവസ്ഥയിലൂടെ സുന്നികളുടെ പൊതു സ്വത്ത് വഹാബികള്‍ക്ക് കൂടി ഓഹരി ചെയ്യേണ്ടി വന്ന കാലം ...സുന്നികളുടെ ഒരു നബിദിന യോഗത്തിന്റെ പോലും വാര്‍ത്ത ചന്ദ്രികയില്‍ കൊടുക്കാന്‍ എഴുതി കൊടുത്താല്‍ ,വാര്‍ത്ത കൊണ്ട് ചെന്നു കൊടുത്ത ആളുടെ മുഖ ത്തേക്ക് നോക്കി അത് ചവറ്റ് കൊട്ടയിലേക്ക് വലിച്ചെറിഞ വഹാബീ വത്കൃത സമുദായ പത്ര പ്രവര്‍ത്തന കാലം , മന്ത്രിയായിരിക്കുന്ന സി എച് മുഹമ്മദ് കോയ എന്ന സമുദായ നേതാവിനെ കാണാന്‍ അദ്ദേഹത്തിന്റെ ഒഫീസിന് മുന്നില്‍ , മണിക്കൂറുകളോളം സമസ്തയുടെ അനിഷേധ്യ മഹാ പണ്ഡിതര്‍ കാത്ത് കെട്ടി കിടന്ന ഒരു കാലം ഇങ്ങിനെ എന്തെല്ലാം ദുരിതങ്ങള്‍ , വേദനകള്‍ ,, സമസ്ത ഒരു സമ്മേളനം തീരുമാനിച്ചാല്‍ മുഖ്യ പ്രഭാഷണം രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് ആയിരിക്കണം , അതാണ് വ്യവസ്ഥ , സമസ്തയുടെ മഹാന്മാരായ ആലിമീങ്ങളെ പിന്നിലിരുത്തി സി ഏച്ചു മുഹമ്മദ് കോയ എന്ന രാഷ്ട്രീയ ക്കാരാന്‍ പ്രസംഗിച്ചു , പണ്ഡിതന്മാര്‍ ഗ്രന്ഥം ചുമക്കുന്ന കഴുതകളാകരുതെന്നു .. സുന്നീ പണ്ഡിതന്‍ മാര്‍ക്ക് നേരെയും സുന്നീ സമൂഹത്തിനു നേരെയും ഉയര്‍ന്ന അവഗണ യുടെയും പരിഹാസങ്ങളുടെയും ചവിട്ടി താഴ്ത്തലുകളുടെയും ഒരു കാലത്തിനു ശേഷം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് അതായിരുന്നു കാന്തപുരം ഉസ്താദ് മുഖേനെ സുന്നികള്‍ നേടി എടുത്തത് . ഈ ചുരുങ്ങിയ പത്തിരുപത്തി ഏഴു വര്‍ഷ കാലത്തിലൂടെ സുന്നികള്‍ കൈവരിച്ച നേട്ടം അതൊരു വിപ്ലവമായിരുന്നു . ലോകോത്തര നിലവാരത്തിലുള്ള മത ഭൌതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ഉയര്‍ന്ന വിദ്യാഭ്യാസ രീതികള്‍ , പള്ളികള്‍ ഉള്‍കൊള്ളുന്ന സാംസ്കാരിക കേന്ദ്രങ്ങള്‍ , സമുദായത്തിനകത്ത് പിന്നില്‍ നില്‍ക്കുന്നവരെ , അവശ വിഭാഗങ്ങളെ , അഗതികളെ , യതീമുകളെ , മുന്നിലേക്ക് നയിക്കാന്‍ , വിശ്വസാദര്‍ശ വിരുദ്ധരോടുള്ള ആശയ പരമായ പോരാട്ടം. രാഷ്ട്രീയ ക്കാരന്റെ മുന്നില്‍ പണ്ഡിതന്മാര്‍ ഒച്ചാനിച്ചു നിക്കുന്നതിനു പകരം പണ്ഡിതരെ തേടി രാഷ്ട്രീയ ക്കാരന്‍ വരുന്ന കാലത്തേക്ക് കാന്തപുരം ഉസ്താദ് ഈ സമൂഹത്തെ നടത്തിച്ചു .
ആ നേതൃത്വ ത്തിന്റെ വരവോടെ സുന്നികള്‍ക്ക് പിന്നീട് നഷ്ടങ്ങളുടെ കണക്കല്ല ,,ഉണ്ടായിട്ടുള്ളത് , ആദര്‍ശ പോരാട്ടത്തില്‍ നെഞ്ചൂക്കോടെ പോരാടാന്‍ സുന്നികളെ പ്രാപ്തരാക്കിയ കാന്തപുരം ഉസ്താദ് ഈ സമുദായത്തിന്റെ നേതൃത്വം ഏറ്റെടുത്തതിന്റെ ശേഷം ഒരു സുന്നീ പള്ളിയും കട്ട് കൊണ്ട് പോകാന്‍ വഹാബിക്ക് കഴിഞ്ഞിട്ടില്ല . ചുരുക്കി പറഞ്ഞാല്‍ മത പരമായും ഭൌതിക പരമായും സുന്നീ സമൂഹം നേടിയ ഈ കരുത്തു കാന്തപുരം എന്നൊരു വ്യക്തി നല്‍കിയ ആര്‍ജവത്തില്‍ നിന്ന് മാത്രമുണ്ടായതാണ് .
പക്ഷെ , കാന്തപുരത്തിന്റെ രംഗ പ്രവേശത്തോടെ തന്നെ ശത്രുക്കളും രംഗത്ത് ഇറങ്ങിയിട്ടുണ്ട് , സത്യത്തില്‍ സമസ്തയുടെ പിളര്‍പ്പിന് മുന്‍പേ തന്നെ കാന്തപുരം ഉസ്താദിനെ ശത്രുവായി പ്രഖ്യാപിച്ചവര്‍ ഉണ്ടായിട്ടുണ്ട് . കാന്തപുരം എന്ന ജീനിയസിന്റെ വരവോടെ ഇനി തങ്ങളുടെ പ്രസക്തി നഷ്ടപ്പെടും എന്ന് കരുതിയവര്‍ ,അവര്‍ വെറുതെയിരുന്നില്ല ,,കുതന്ത്രങ്ങള്‍ നെയ്തു , അതിന്റെ ഫലമായിരുന്നു , ശംസുല്‍ ഉലമയും കാന്തപുരം ഉസ്താദും തമ്മില്‍ അകലാന്‍ ഇടയായത് . അന്ന് മുതല്‍ ഇന്ന് വരെ ആ വിഭാഗം കാന്തപുരം ഉസ്താദിനെതിരെയാണ് . വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും , സമൂഹത്തിലും സമുദായത്തിലും നാട്ടിലും മാറ്റങ്ങള്‍ അനവധി വന്നിട്ടും മാറാത്ത മനസ്സോടെ , ഒരു മനുഷ്യനോടുള്ള ശത്രുതയില്‍ ജീവിതവും , പ്രവര്‍ത്തനവും ചിലവഴിക്കുന്നവരാണ് ചേളാരി സമസ്തക്കാര്‍
...ഇവിടെയാണ് ഞാന്‍ തുടക്കത്തില്‍ പറഞ്ഞ ഫാസിസ്റ്റ് രീതി നമുക്ക് കാണാന്‍ കഴിയുക . കാന്തപുരം അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനു പുതിയ മേഖലകള്‍ തേടുമ്പോള്‍, അദ്ദേഹത്തിന്റെതായ വഴിയിലൂടെ അദ്ദേഹം മുന്നോട്ടു പോകുമ്പോള്‍ വെറുതെ വിടുകയല്ല ഇവര്‍ ചെയ്യുന്നത് ,ഇവരുടെ പ്രവര്‍ത്തനം കൂടി കാന്തപുരത്തില്‍ കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത് .ഓരോ സമ്മേളനങ്ങളിലും അത് ആവര്‍ത്തിക്കുന്നു . 1989 കാലങ്ങളില്‍ തുടങ്ങിയ ഈ വൈരാഗ്യവും വിദ്വേഷവും ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും അത് ഓരോ കാലത്തും പുതു തലമുറയിലേക്കു പകര്‍ന്നു കൊടുക്കുകയും ചെയ്യുക എന്നത് മാത്രമായിരിക്കുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളും സമ്മേളനങ്ങളും . അതിന്റെ അവസാനത്തെ ഉദാഹരണമാണ് ആലപ്പുഴയില്‍ നടന്ന വാര്‍ഷിക സമ്മേളനം, ഫാസിസ്റ്റ് രീതി പോലെ അണികള്‍ക്ക് മുന്നില്‍ ശത്രുവിനെ പ്രഖ്യാപിക്കുക , ഓരോ പ്രാസംഗികരും ശത്രുവിനെ കുറിച്ച് , ആവര്‍ത്തിക്കുമ്പോള്‍ കാന്തപുരം ഉസ്താദി നോടുള്ള വെറുപ്പും , അസഹിഷ്ണുത നിറഞ്ഞ മനസ്സുമായി ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ എത്തി നില്‍ക്കുന്നത് ഇന്ന് ഒരു ഉന്മാദത്ത്ന്റെ അവസ്ഥയിലാണ് . ഫാസിസ്ടുകള്‍ക്ക് പിടിപെട്ട ഇസ്ലാമിക് ഫോബിയക്ക് പകരം ചേളാരി സമസ്തക്കാര്‍ കാന്തപുരം ഫോബിയയുടെ പിടിയിലാണ് ഇന്ന് . .ധനവും സമയവും ആരോഗ്യവും ചിലവഴിച്ചു ദൂര ദിക്കുകള്‍ താണ്ടി എത്തിയ ഒരു വന്‍ ജന സഞ്ചയത്തിന്റെ മുന്നില്‍ മുഖ്യ മന്ത്രിയും ,ആഭ്യന്തര മന്ത്രിയും തുടങ്ങി ക്ഷണിക്ക പ്പെട്ട വിശിഷ്ടാതിഥികളെ സാക്ഷി നിര്‍ത്തി , മഹത്തായ സമസ്ത യുടെ പേരില്‍ പകര്‍ന്നു കൊടുക്കാനുണ്ടായ സന്ദേശം അമ്മായിയമ്മ നാത്തൂന്‍പോരിനോളം വില കുറഞ്ഞതാണല്ലോ എന്നോര്‍ത്ത് സഹതപിക്കാം .

0 comments:
Post a Comment